Friday, June 26, 2009

ഇക്രൂട്ടന്റെ വികൃതികള്‍, ഒന്നാം ദിവസം

പ്രിയപ്പെട്ട കൂട്ടുകാരെ,
ഇക്രൂട്ടന്റെ ലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!
ഇക്രൂട്ടന്‍ എന്ന കൊച്ചു കുട്ടിയുടെ വികൃതികളുമായാണ് ഈ കൊച്ചു ബ്ലോഗിലൂടെ ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. എന്നെ ഈ ബൂലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നവരെ ഈ നിമിഷം വളരെ നന്ദിയോടെ സ്മരിച്ചു കൊണ്ടു ഞാന്‍ എഴുതിത്തുടങ്ങുന്നു. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടു സ്നേഹപൂര്‍വ്വം.....മിന്നു // MinnU.

ഇക്രൂട്ടന് മൂന്നു വയസ്സ് കഴിഞ്ഞു . കുഞ്ഞിവായില്‍ വല്യവര്‍ത്തമാനം, അതാണ്‌ ഇക്രൂട്ടന്‍. ഇക്രൂട്ടന്റെ വികൃതികള്‍ നിങ്ങളുടെ കൂടെ അല്‍പ്പം പങ്കുവെക്കാം.

ഇക്രൂട്ടനുമായി അച്ഛനമ്മമാര്‍ ഒരു ദിവസം ടൌണിലെ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇക്രൂട്ടന്‍ കുടിക്കാന്‍ വെള്ളം നിറച്ച കുപ്പി-ഗ്ലാസ്‌ എടുത്ത്‌ കളിക്കാന്‍ നേരം,

അച്ഛന്‍: മോനേ നീ ഗ്ലാസ്സോന്നും എടുത്ത്‌ കളിക്കല്ലേ. അതെങ്ങാന്‍ താഴെ വീണു പൊട്ടിയാല്‍ നിന്നെ അവരിവിടെ പിടിച്ചു പണിക്കു നിര്‍ത്തും.പിന്നെ നീ ഇവിടത്തെ പാത്രം കഴുകേണ്ടി വരും.

അല്‍പ്പം കഴിഞ്ഞു വെയിറ്റര്‍ വന്നു അയാളെ ചൂണ്ടിക്കൊണ്ട് ഇക്രൂട്ടന്‍:
അച്ഛാ ഇയാളും ഇവിടത്തെ ഗ്ലാസ്സ്‌ പൊട്ടിച്ചത് കാരണമാണോ ഇവിടെ പണിക്കു നിര്‍ത്തിയിരിക്കുന്നത്?

വളരെ നിഷ്കളങ്കമായ ആ ചോദ്യത്തിന് മുന്നില്‍ അച്ചന് ഉത്തരം മുട്ടി.പിന്നീട് അവിടെ ഒരു കൂട്ടച്ചിരിയായി.

പിന്നീട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍:
അച്ഛന്‍: എനിക്ക് ഉപ്പ് കുറച്ചുള്ള ഭക്ഷണം മതി, പിന്നെ ചായയില്‍ പഞ്ചസാര ഒട്ടും വേണ്ടാട്ടോ.

ഇക്രൂ: അമ്മേ അച്ഛനെന്താ പൈസ കൂടും എന്ന് കരുതിയാണോ ഉപ്പും പഞ്ചസാരയും വേണ്ടാ എന്ന് പറയുന്നതു?

അമ്മ: അല്ല മോനേ, അച്ഛന്‍ ഗല്‍ഫിലായിരുന്നത് കൊണ്ടു ഷുഗറ് പ്രഷറ് തുടങ്ങിയ അസുഖമൊക്കെയല്ലേ അത് കൊണ്ടാ.

ഇക്രൂ: അപ്പൊ നമ്മുടെ അമ്മൂമ്മ മുമ്പ്‌ ഗല്‍ഫിലായിരുന്നോ? അമ്മൂമ്മയ്ക്കും ഉണ്ടല്ലോ പ്രഷറും ഷുഗറും.

അമ്മ പിന്നെ ഒന്നും പറഞ്ഞില്ല....

ഇപ്പോള്‍ ഇക്രുവിനെകുറിച്ചു ഒരു രൂപം കിട്ടിയല്ലോ അല്ലെ? ഇക്രൂട്ടന്റെ കൂടുതല്‍ വിശേഷങ്ങളുമായി ഞാന്‍ ഇനിയൊരവസരത്തില്‍ വരാം.
ഇഷ്ടമായെങ്കില്‍ അറിയിക്കുമല്ലോ.